
പരിഷ്കൃത സമൂഹം എന്ന് അഭിമാനിക്കുമ്പോഴും, കേരളത്തിൽ സ്ത്രീധന പീഡനങ്ങളും അതുമൂലമുള്ള മരണങ്ങളും വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്. നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും, സ്ത്രീധനം ഒരു അപ്രഖ്യാപിത ആചാരമായി പല വിവാഹങ്ങളിലും തുടരുന്നു. ഇത് പെൺകുട്ടികളുടെ ജീവിതം അപകടത്തിലാക്കുന്നു എന്നതിന്റെ തെളിവാണ് അടുത്തിടെ വർദ്ധിച്ചുവരുന്ന മരണങ്ങൾ.
എന്തുകൊണ്ട് ഈ ദുരവസ്ഥ?
ഓരോ മലയാളിയും സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. മാതാപിതാക്കളും യുവതീ-യുവാക്കളും ഈ വിഷയത്തിൽ മാറിച്ചിന്തിക്കണം. സ്ത്രീധനം ആവശ്യപ്പെട്ട് വരുന്നവരെ ഒഴിവാക്കാൻ ആർജവം കാണിക്കണം. "വേണ്ട" എന്ന് ഉറച്ച ശബ്ദത്തിൽ പറയാൻ പെൺകുട്ടികൾ ധൈര്യം കാണിക്കണം, മാതാപിതാക്കൾ അവരെ അതിന് പഠിപ്പിക്കണം. ഭർതൃവീട്ടിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഒത്തുതീർപ്പിന് പഠിപ്പിക്കുന്നതിന് പകരം, ആവശ്യമെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനുള്ള ധൈര്യം നൽകണം. ഉത്തര, വിസ്മയ, അർച്ചന, വിപഞ്ചിക, അതുല്യ, നേഘ സുരേഷ് എന്നിങ്ങനെ ഈ പട്ടിക നീളുകയാണ്. ഇവർക്കെല്ലാം സ്ത്രീധനത്തിന്റെ പേരിൽ കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു.
സ്ത്രീധനം ഒരു കച്ചവടമോ?
റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ സ്ഥലത്തിന് വിലയിടുന്നതുപോലെയാണ് ഇന്ന് സ്ത്രീധനത്തിനും "മാർക്കറ്റ് വാല്യു" നിശ്ചയിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥൻ, വ്യവസായി, തൊഴിൽരഹിതൻ എന്നിങ്ങനെ ഓരോരുത്തർക്കും ഓരോ "നിരക്ക്" നിലവിലുണ്ട്. മകൾക്ക് നല്ല നിലയും വിലയും ലഭിക്കാൻ, അവളുടെ ജീവിതം സുരക്ഷിതമാക്കാൻ, നാട്ടുകാരെ ബോധ്യപ്പെടുത്താൻ എന്നൊക്കെയുള്ള കാരണങ്ങൾ പറഞ്ഞ് മാതാപിതാക്കൾ സ്ത്രീധനം നൽകാൻ തയ്യാറാകുന്നു. കടം വീട്ടാനും പുതിയ ബിസിനസ് തുടങ്ങാനും സഹോദരിമാരെ വിവാഹം കഴിപ്പിക്കാനും കല്യാണച്ചെലവിനും വേണ്ടിയുള്ള പണത്തിനായി ആൺവീട്ടുകാർ ചോദിക്കാതെ തന്നെ സ്ത്രീധനം ആവശ്യപ്പെടുന്നു. വിവാഹം എന്ന സങ്കൽപ്പം ഒരു കച്ചവടമായി മാറുന്നതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം.
നിയമങ്ങളും കണക്കുകളും
1961-ലെ സ്ത്രീധന നിരോധന നിയമം നിലവിലുണ്ടായിട്ടും, സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഈ നാട്ടിൽ കുടുംബ കോടതികളിൽ ലക്ഷക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. പെൺകുട്ടികൾ ജനിക്കുമ്പോൾ മുതൽ അവരെ "നല്ല നിലയിൽ" കെട്ടിച്ചയക്കുക എന്നത് സമൂഹത്തിന്റെ ഒരു അലിഖിത ഉത്തരവാദിത്തമായി മാതാപിതാക്കളുടെമേൽ അടിച്ചേൽപ്പിക്കുന്നു.
കേരള ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2020 ജനുവരി മുതൽ 2024 ഒക്ടോബർ വരെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ 82,450 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഭർത്താക്കന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള പീഡനങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മൂന്നിൽ ഒരു സ്ത്രീ പങ്കാളിയിൽ നിന്ന് ശാരീരികമോ മാനസികമോ ആയ പീഡനം അനുഭവിക്കുന്നുണ്ട്.
നിയമപരമായ പൊളിച്ചെഴുത്തും സാമൂഹിക മാറ്റവും അനിവാര്യം
സ്ത്രീധന നിരോധന നിയമത്തിൽ പല ഭേദഗതികളും വരുത്തിയിട്ടുണ്ടെങ്കിലും പീഡനങ്ങളും മരണങ്ങളും വർദ്ധിക്കുന്നത് നിയമവ്യവസ്ഥയിലെ പാളിച്ചകൾ തുറന്നുകാട്ടുന്നു. വനിതാ കമ്മീഷൻ പോലുള്ള സംഘടനകൾ കൂടുതൽ സജീവമായി ഇടപെടേണ്ടതുണ്ട്. സ്ത്രീധനത്തിന്റെ പേരിലും ഗാർഹിക പീഡനങ്ങളിലും പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട ശേഷം നിയമങ്ങൾ ഉപയോഗിക്കുന്നതിൽ അർത്ഥമില്ല. അവരുടെ ജീവൻ രക്ഷിക്കാൻ നിയമങ്ങൾ പ്രാപ്തമാകണം. സ്ത്രീധന വിഷയത്തിൽ മാതാപിതാക്കളുടെ മനോഭാവം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Photo Courtesy - meta ai











